ഹൗറാ ബ്രിഡ്ജ് ,എന്നും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടേയുള്ളൂ ഈ നിർമിതി .ദൂരെ നിന്നു നോക്കുമ്പോൾ ഉറുമ്പുകളെ പോലെ ഓടി നടക്കുന്ന വാഹനങ്ങൾ .ഇമവെട്ടാതെ ഈ കൗതുകം നോക്കുവാൻ തോന്നും. വർഷങ്ങൾക്കു മുൻപ് നാടും വീടും വിട്ട് ഗതികിട്ടാ പ്രേതം പോലെ അലത്ത് വന്നു നിന്നത് ഇതേ പാലത്തിനു മുന്നിലാണ് . ജീവിക്കണം എന്ന വാശിയായിരുന്നു , കൈയിലുണ്ടായിരുന്നത് ഒരാഴ്ച കൂടി പിടിച്ചു നിൽക്കാനുള്ള പണവും ജീവനോടൊത്ത് സ്നേഹിക്കുന്ന ക്യാമറയും.
പണമുണ്ടാക്കാനായിരുന്നു പിന്നീടുള്ള ഓട്ടം. അല്ലലറിയാതെ ഇത്രയും നാൾ ജീവിച്ച ഇരുപതുകാരന് ആകെ അറിയാവുന്നത് കുറച്ച് കണക്ക് കൂട്ടാനും ഫോട്ടോ എടുക്കാനും മാത്രം. അന്യൻറെ എച്ചിൽ പാത്രം കഴുകാനും മേശ തുടയ്ക്കാനും അറപ്പായിരുന്നു, അങ്ങനെ ജീവിതത്തിലാദ്യമായി പട്ടിണികിടന്നു. ഒരു കണക്കെഴുത്തുകാരന്റെ പോസ്റ്റ് അന്വേഷിച്ചുള്ള നടത്തമായിരുന്നു പിന്നീട്. അപ്പോഴാണ് ബലേറാം ചാറ്റർജി എന്ന മനുഷ്യനെ കാണുന്നത്. നീണ്ടു മെലിഞ്ഞു വെളുത്ത്, അലക്കി നരച്ച ഒരു ജുബ്ബയും അറ്റങ്ങൾ പൊട്ടിയ ഒരു കണ്ണാടിയും അതായിരുന്നു അന്ന് അയാളുടെ വേഷം.
മൈ നെയിം ഈസ് ബലറാം ചാറ്റർജി ഐ ആം എ ടീച്ചർ ,വാട്ട് ഈസ് യുവർ നെയിം?
മൈ നെയിം ഈസ് അഗ്നിദേവ് .
മുറി ഇംഗ്ലീഷിൽ ആയിരുന്നു ഞങ്ങളുടെ സംസാരം.
അയാൾ എന്നെ പറ്റി ചോദിച്ചു .
"കേരളത്തിലാണ് വീട്, ബികോം വരെ പഠിച്ചിട്ടുണ്ട് ചെയ്യാത്ത ഒരു കുറ്റം ആരൊക്കെയോ ചേർന്ന് എൻറെ തലയിൽ കെട്ടിവച്ചു , വീട്ടുകാർ പോലും അത് വിശ്വസിച്ചു .പിന്നെ ഞാൻ ആ വീട്ടിൽ നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നി.
"അഗ്നി എന്നാൽ തീ, ഈ തീ അണയാതെ ആളി കത്തണം."
ഞാൻ ആസാമിൽ ടോയി സോ എന്ന ഗ്രാമത്തിലാണ് താമസം അവിടെ ഒരു സ്കൂൾ നടത്തുന്നുണ്ട് , തനിക്ക് എൻറെ കൂടെ പൊന്നു കൂടെ. തനിക്കറിയാവുന്നത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം. എൻറെ കുടുംബമുണ്ട് അവിടെ പട്ടിണി കിടക്കാതെ കഴിയാം .എന്തുപറയുന്നു?
മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല ഒരു പുതിയ ജീവിതമായിരുന്നു അവിടെ എനിക്ക് നേരെ ചാറ്റർജി വെച്ചു നീട്ടിയത്.
കുമ്മായം പൂശാത്ത ഷീറ്റ് വിരിച്ച ഒരു മൂന്നുമുറി കെട്ടിടം. ചാറ്റർജിയും ഭാര്യ ആരതിയുമാണ് അദ്ധ്യാപകർ. കൃഷിക്കാരുടെയും ചെറിയ വ്യാപാരികളുടെയും മക്കളാണ് വിദ്യാർത്ഥികൾ. മൊത്തം മുപ്പതിൽ താഴെ വിദ്യാർത്ഥികൾ, എന്നും ഉച്ചവരെ ക്ലാസ് . ഒഴിവുസമയങ്ങളിൽ ക്യാമറയും തൂക്കി ഇറങ്ങും ആദ്യം കൗതുകമായിരുന്നു , പുതിയ രീതികൾ ആചാരങ്ങൾ. അങ്ങനെയിരിക്കുമ്പോഴാണ് ആസാമിലെ ഗ്രാമങ്ങളെ പറ്റി കുറച്ചു ചിത്രങ്ങൾ വച്ചുകൊണ്ട് ഒരു ആർട്ടിക്കിൾ എഴുതി ടൈംസ് ഓഫ് ഇന്ത്യയിലേക്ക് അയക്കാൻ ചാറ്റർജി പറയുന്നത്. അദ്ദേഹത്തിൻറെ ഒരു സുഹൃത്ത് വഴി അത് പ്രസിദ്ധീകരിക്കപ്പെട്ടു ആദ്യം കുറേ അന്വേഷണങ്ങളും കുറച്ച് മണിയോടറുകളും വന്നു സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന് പറഞ്ഞു ചിലരും വന്നു ഒന്ന് ചൂടാറിയപ്പോൾ ആരുമുണ്ടായില്ല.
"തൻറെ എഴുത്ത് വളരെ നന്നായിരിക്കുന്നു നിർത്തേണ്ട എഴുതിക്കോളൂ", എന്ന് ഒരിക്കൽ ചാറ്റർജി പറഞ്ഞു അതൊരു പ്രചോദനമായി. പിന്നീട് നഷ്ടപ്പെട്ട സ്വപ്നങ്ങൾ കഥകൾ ആക്കുവാൻ തുടങ്ങി. സ്വപ്നങ്ങൾ വിൽക്കുന്നവനാണ് എഴുത്തുകാരൻ എന്ന് പറയാറുണ്ടല്ലോ. ചാറ്റർജിയുടെ സുഹൃത്തു മൂലം അവയെല്ലാം ഡൽഹിയിലെ പല പ്രമുഖ മാഗസിനുകളിലും 'ഒരു മെലൂഹൻ' എന്ന പേരിൽ അച്ചടിച്ചു വന്നു. പതിയെ വായനക്കാർ എന്നെ സ്വീകരിച്ചു.
പിന്നീടങ്ങോട്ട് നീണ്ട ഏഴ് വർഷം, അധ്യാപനവും എഴുത്തും ചെറിയതോതിൽ പത്രപ്രവർത്തനവും ഇതിനിടയിൽ എഴുത്തിന് പല അംഗീകാരങ്ങളും. ചാറ്റർജി നിർബന്ധിച്ച് ഒരു നോവൽ പുസ്തകമാക്കി.
അന്ന് ചാറ്റർജി എനിക്ക് നേരെ വച്ച് നീടിയ ജീവിതം ഇന്ന് തിരിച്ചു നാട്ടിലേക്കുള്ള പാതിവഴിയിൽ എത്തി നിൽക്കുന്നു .
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഡൽഹി നാഷണൽ ആർട്ട് ഗാലറിയിൽ നിൽക്കുമ്പോഴാണ് പുറകിൽ നിന്ന് പരിചയമുള്ള ഒരു വിളി
"ദേവ്", തിരിഞ്ഞുനോക്കിയപ്പോൾ കവിളത്ത് ആരുടെയോ കൈ പതിഞ്ഞു
രേഷ്മ ചേച്ചി!.....
കോളേജിൽ സീനിയർ, നാട്ടുകാരി, ഉറ്റസുഹൃത്ത്, ചേച്ചിക്ക് ഞാൻ സ്വന്തം അനിയനാണ് . പരിഭവവും ദേഷ്യവും സന്തോഷവും എല്ലാം നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ .
"എവിടെ ആയിരുന്നു നീ ഇത്രയും നാൾ? നിന്നെ എവിടെയെല്ലാം അന്വേഷിച്ചെന്നോ...."
"അതൊക്കെ വലിയ കഥയാണ് ,ചേച്ചി എന്താ ഇവിടെ ?"
"ഞാനിവിടെ ഡൽഹി IIT ൽ അസിസ്റ്റൻറ് പ്രൊഫസറാണ് .മൂന്നുകൊല്ലമായി കയറിയിട്ട്."
"നീ പിന്നെ നാട്ടിൽ പോയില്ലേ ? നിനക്ക് ആരോടെങ്കിലും ഒരു കോൺടാക്ട് വെച്ചു കൂടായിരുന്നോ?"
"ഇല്ല ,പഴയതൊന്നും ഓർക്കാൻ അത്ര സുഖമുള്ളതല്ലല്ലോ."
നീ പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ "ഞാനാണ് അത് ചെയ്തത് ദേവ് നിരപരാധിയാണ്" എന്ന് മറ്റവൻ ഏറ്റുപറഞ്ഞ് ഫേസ്ബുക്കിൽ ലൈവ് ഇട്ടിരുന്നു.
നിന്നെ തിരയാത്ത സ്ഥലങ്ങളില്ല ,എല്ലാവരും ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും നിന്നെ തിരയലായിരുന്നു .ഇനിയെങ്കിലും നീ തിരികെ ചെല്ലണം.
"അറിഞ്ഞിരുന്നില്ലല്ലോ ചേച്ചി ഒന്നും .ഒരു ഒളിച്ചോട്ടം ആയിരുന്നില്ലേ, സ്വന്തം നിഴലിൽ നിന്ന് പോലും "
"അമൃത ,അവളെ എങ്കിലും നിനക്ക് വിളിക്കാമായിരുന്നു."
"കാത്തിരിക്കണം എന്നുമാത്രമാണ് ഞാൻ അവളോട് പറഞ്ഞത് ."
മ്മ് മടക്കം, അതിനുള്ള സമയമായി .
അറിയില്ല എന്താണ് അവിടെ എനിക്ക് വേണ്ടി കാലം ഒരുക്കിവച്ചിരിക്കുന്നത് എന്ന് .
വരുന്ന വിവരം ചേട്ടനെ വിളിച്ചു പറഞ്ഞു. ലിബിൻ സ്റ്റേഷനിൽ എത്താം എന്ന് പറഞ്ഞിട്ടുണ്ട്
കാറിലിരിക്കുമ്പോൾ ചിന്ത മൊത്തം ഏഴ് കൊല്ലം മുമ്പത്തെ ആ ദിവസത്തെ പറ്റിയായിരുന്നു.
"വിട്ടു കളയടാ നടക്കേണ്ടത് എല്ലാം നടന്നു എന്തായാലും സത്യം എല്ലാരും അറഞ്ഞില്ലേ. എല്ലാവരും ഇപ്പോൾ നിനക്കുവേണ്ടി കാത്തിരിക്കുകയാണ് ."
"ഈ നാടും എന്നെപ്പോലെ വളരെയധികം മാറിയിരിക്കുന്നു."
"പിന്നല്ലാതെ ദേ കണ്ടില്ലേ നമ്മുടെ പഴയ ഫെയറി ലാൻഡ് തിയേറ്റർ ഇപ്പോൾ മൾട്ടിപ്ലക്സ് ആക്കി നാല് സ്ക്രീൻ ,റോഡ് കെട്ടിടങ്ങൾ ട്രെൻഡ്സ് എല്ലാത്തിനും കാലത്തിൻറെ തായ മാറ്റം വന്നിരിക്കുന്നു ."
"എടാ പോണ വഴിയിൽ കോളേജിൽ ഒന്ന് കയറിയിട്ട് പോകാം ."
"ഇപ്പോ തന്നെ വേണോ വെറുതെ ഓരോന്ന് വീണ്ടും ഓർക്കാൻ."
"ഇല്ലടാ പുറത്തുനിന്ന് കണ്ടാൽ മതി ."
"ശരി ..."
"വലിയ മാറ്റമൊന്നും ഇല്ലല്ലോ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ പോലെ ഉണ്ട് ."
"ഇതാ പറഞ്ഞത് ...നിന്നാൽ ശരിയാവില്ല വാ പോകാം."
"നീ കോളേജിൽ പോകാറുണ്ടോ ?"
"കഴിഞ്ഞമാസം അവസാനം പോയിരുന്നു, സണ്ണി സാറിൻറെ സെൻഡോഫ് അതിനോടനുബന്ധിച്ച് ഒരു അലൂമിനിയും ,കഴിഞ്ഞ 27 കൊല്ലത്തെ എല്ലാ ബാച്ചിനേയും വിളിച്ചിരുന്നു.
അല്ലടാ, എന്താ നിൻറെ കാര്യങ്ങൾ ഭാവിപരിപാടികൾ ,അമൃതയെ വിളിച്ചില്ലേ?"
"വിളിച്ചു അവളും ഉണ്ടാവും ഇപ്പോൾ വീട്ടിൽ . ഭാവിപരിപാടികൾ ഒന്നും തന്നെ ആലോചനയിലില്ല."
"എന്താ നിൻറെ കാര്യങ്ങൾ ഇപ്പൊ എന്താ പരിപാടി ?... ഷിനു ..."
"ഞാൻ ഒരു ഷോപ്പിങ് കോംപ്ലക്സ് തുടങ്ങി പിന്നെ തോട്ടം അങ്ങനെ പോകുന്നു . അവൾ പ്രാക്ടീസ് ചെയ്യുന്നുണ്ട് ഓൺലൈൻ കൺസൾട്ടിംഗ് കാര്യങ്ങളൊക്കെ ആണ് ഇപ്പോൾ, പിള്ളേരെ കൂടി നോക്കണ്ടേ .അവൾ വീട്ടിലുണ്ട് ,ചെറിയ കൊച്ചിന് പനി അല്ലെങ്കിൽ കൂടെ പോരാൻ നിൽക്കുകയായിരുന്നു . ആദ്യമൊക്കെ വീട്ടിൽ എതിർപ്പായിരുന്നു പിന്നെ അവളുടെ പ്രാർത്ഥന ,എല്ലാം ശരിയായി."
"ഡാ വീട്ടിലെ കാര്യങ്ങളൊക്കെ ?...."
"നീ പോയതിൽ പിന്നെ ഞങ്ങൾക്കും വലിയ കോൺടാക്ട് ഇല്ല, ചേട്ടനെ ഇടയ്ക്ക് വഴിക്ക് വച്ച് കാണാറുണ്ട് എല്ലാവർക്കും സുഖം ആണെന്ന് പറയും അത്രതന്നെ."
"വീടെത്തി നീ ഇറങ്ങുന്നില്ലേ ?"
"ഇല്ലെടാ കൊച്ചിനെ കൊണ്ട് ഹോസ്പിറ്റലിൽ പോണം."
"ഞാൻ ഇറങ്ങാം അവളോട് ചോദിച്ചെന്നു പറ"
"ശരി ബൈ "
ഇപ്പോൾ ഞാൻ ചെന്നു കേറാൻ പോകുന്നത് എൻറെ വീട്ടിലേക്ക് മാത്രമല്ല എൻറെ കുടുംബത്തിലേക്ക് നഷ്ടപ്പെട്ടുപോയി എന്ന് ഞാൻ കരുതിയ എൻറെ സ്വപ്നങ്ങളിലേക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തേക്ക് എൻറെ അമ്മയുടെ കൈകളിലേക്ക്.

നല്ലത്.
ReplyDeleteKeep writing
ReplyDelete