തോർത്തിൽ പൊതിഞ്ഞ നിധി നെഞ്ചോട് ചേർത്ത് ജീവൻപണയം വെച്ച് ഓടുകയാണ്, പുറകെ നാട്ടുകാരുടെ കൂക്കുവിളികൾ കേൾക്കാം. ഇടവഴിയുടെ ഇരുവശങ്ങളിലുമായി ഒരാൾ പൊക്കത്തിൽ കൊട്ടാരത്തിന്റെ മതിലുകൾ. മറുവശത്തുനിന്ന് ആരോ ഓടി വരുന്നുണ്ട്... മതിൽപൊത്തിന്റെ ഇളകിനിന്ന കല്ല് മറച്ചിട്ട് കൊട്ടാരവളപ്പിലേക്ക് ചാടി. ഏതാനും നിമിഷങ്ങൾ..... മതിലിനപ്പുറം, അമ്പലത്തിൽ കയറിയ കള്ളനെ തിരഞ്ഞോടുന്ന നാട്ടുകാരുടെ ആർത്തുവിളികൾ. ശ്വാസം അടക്കിപ്പിടിച്ച് കണ്ണുകളടച്ചിരുന്നു. കണ്ണുതുറന്നപ്പോൾ വെളിച്ചം വീണുതുടങ്ങിയിരിക്കുന്നു, ഇനി ഇരുട്ടുവീഴാതെ ഇവിടെ നിന്ന് പോകാൻപറ്റില്ല. ഭാഗ്യം വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഈ കൊട്ടാരത്തിൽ എന്നെ ആരും അന്വേഷിക്കില്ല. എഴുന്നേറ്റ് കൊട്ടാരത്തിനടുത്തേക്ക് നടന്നു. ചെറുപ്പം മുതൽ ഇതിനകം ഒന്ന് കാണണം എന്ന് മോഹിച്ചതാണ്. ഭൂതമുണ്ട് പ്രേതമുണ്ട് എന്ന് പറഞ്ഞ് മുത്തശ്ശി വഴിയിൽ നിന്ന്പോലും നോക്കുവാൻ സമ്മതിക്കിലായിരുന്നു. വാതിൽ തുറന്ന് അകത്തു കയറി വിശാലമായ അറകൾ. നൂറുകൊല്ലത്തെ പഴക്കം കണ്ടാൽ പറയില്ല. എല്ലാം കാലപ്പഴക്കം തോന്നിക്കാത്തവ. അതിവിചിത്രമായ മനോഹരമായ ഒരു പെട്ടി, കയ്യിലെടുത്തു നല്ല ഭാരം. " അത് തിരുമുൽപ്പാടിന്റെയാണ്, വല...