നീയൊന്നും രക്ഷപെട്ടു എന്ന് കരുതണ്ടാ... കുടുംബത്തോടെ എല്ലാത്തിനേയും കത്തിക്കും ഞാൻ, നോക്കിയിരുന്നോ...
"ദേ നോക്ക് ആ കുത്തുകേസിലെ പുള്ളിയുടെ മോളാട്ടോ ആ പോണെ പുള്ളി അകത്തായാലും ഈ പെണ്ണിനൊരു കൂസലുമില്ല കണ്ടിലെ അണിഞ്ഞൊരുങ്ങി നടപ്പ് എല്ലാം കണക്കാ കുടുംബത്തോടെ"
അച്ഛനെ പോലീസുകാർ കൊണ്ടുപോയിട്ട് ഇന്നേക്ക് അഞ്ചുദിവസ്സമായി. ഒരു കൊലപാതകിയുടെ കുടുംബമല്ലേ സഹായിക്കാൻ അയൽകാരുപോലും വരില്ല പോരാത്തതിന് വരത്തന്മാരും. മിന്നു സ്കൂളിൽ പോക്ക് നിർത്തി കൂടെ പഠിക്കുന്ന കുട്ടികളുടെ കുത്തുവാക്കും കളിയാക്കലും എത്രയെന്ന് വെച്ചാ കേൾക്കാത്ത പോലെ നടക്കുക. തോട്ടത്തിൽ പണിക്ക് ആളെയെടുക്കുന്നുണ്ട് എന്ന് രമചേച്ചി പറഞ്ഞു. വീട്ടിൽ അടുപ്പ് പുകയണ്ടേ. കമ്പനിയിൽ പോയി മാനേജരെ കണ്ടു കാലുപിടിച്ചു.
"പട്ടിണിയാണ് സാർ രക്ഷിക്കണം മൂന്നു പെണ്ണുങ്ങളുടെ വയറു നിറയാനാണ് സാർ"
"നിന്നെ ഇവിടെ പണിക്കെടുത്തിട്ട് നാളെ നീ വല്ലവരെയും കുത്തുകയോ മോഷ്ട്ടിക്കുകയോ ചെയ്യില്ലെന്ന് ആരുകണ്ടു"
തിരികെ വീട്ടിൽ വന്നുകയറുമ്പോൾ തലക്ക് ആകെ ഒരു മരവിപ്പായിരുന്നു ഇനിയെന്തു ചെയ്യണം. കയ്യിലാണെങ്കിൽ ഒരു രൂപ പോലുമില്ല. പുറത്തേക്കിറങ്ങിയാൽ ആട്ടും തുപ്പും. ആകെ ഒരാശ്വാസം രമചേച്ചിയാണ്. രാജേട്ടൻ കാണാതെ സാരിത്തുമ്പിൽ അരിയും പയറും തന്നിട്ട് പോകും. ഒരുമുഴം കയറിൽ എല്ലാം തീർത്താലോ എന്നാ ആലോചിക്കുന്നത്. മിന്നു, അവളുടെ മുഖം കാണുമ്പോൾ ധൈര്യം കിട്ടുന്നില്ല.
ഇന്നലെ നാട്ടിൽ നിന്ന് വല്യച്ഛൻ വന്നിരുന്നു കുറച് പൈസ തന്നിട്ട്പോയി. അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. വല്യച്ഛൻ പറഞ്ഞതും ശരിയാണ് അച്ഛൻ കൊന്നത് ഒരാളെയല്ല ഞങ്ങളെയും കൂട്ടി നാലുപേരെയാണ്. അച്ഛന്റ്റെ നശിച്ച കുടിയാണ് ഇതിനെല്ലാം കാരണം. ചാരായതിന്റെ പുറത്തുണ്ടായ വാക്കേറ്റമായിരുന്നു. പറഞ്ഞു മൂപ്പിക്കാൻ കുറെ കൂട്ടുകാരും.
വല്യച്ഛൻ ഇറങ്ങിയതിന്റെ പിന്നാലെ ആ കാശുമായി വറീച്ചൻറെ കടയിലേക്കോടി. കയ്യിലുണ്ടായിരുന്നത് പറ്റിനത്തിൽ വാങ്ങിവെച്ചു. പോരാത്തതിന് "ഇത് വല്ലയിടത്തുനിന്നും കട്ടതാണോടി" എന്ന ചോദ്യവും. ഇനി രൊക്കം കാശുതന്നിട്ട് സാധനം കൊണ്ടുപോയാമതി എന്നും.
" അമ്മെ ദേ മുറ്റത്താരോ"
മിന്നുവിന്റെ വിളികേട്ട് മുറ്റത്തെത്തിയപ്പോൾ കയ്യിൽ ഒരു സഞ്ചിയുമായി ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു.
"ഞാൻ രാമന്റെ മകനാണ്, കുത്തേറ്റുമരിച്ച... പേടിക്കണ്ട ഉപദ്രവിക്കാൻ വന്നതല്ല. അച്ഛന്റെ കൂട്ടുകാർ ഇവിടെ വന്ന് ബഹളമുണ്ടാക്കിയെന്നൊക്കെ അറിഞ്ഞു. ഈ കൂട്ടുകാർ ഒന്ന് പിടിച്ചുമാറ്റിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കിലായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യവുമില്ല"
ഇത് കുറച്ചു അരിയും സാധനകളുമാണ്. ഇവിടെ ഒന്നും ഉണ്ടാവില്ല എന്നറിയാം എന്നുപറഞ്ഞ് കയ്യിലിരുന്ന സഞ്ചി നീട്ടി.
"എനിക്ക് സ്വന്തം എന്ന് പറയാൻ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അനാഥരാക്കപ്പെട്ടവർക്കല്ലേ അതിന്റെ വേദനയറിയൂ..."
അയാൾ തിരിഞ്ഞു നടക്കുമ്പോഴും ചെവിയിൽ മുഴങ്ങിനിന്നത് ഒരു വാക്ക് മാത്രം 'അനാഥരാക്കപ്പെട്ടവർ'

Comments
Post a Comment